ആർത്തവം സ്ത്രീകളുടെ ജീവ ശാസ്ത്രപരമായ പ്രക്രിയയെ ആണെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ മനസിലാക്കുന്നത് വ്യത്യസ്തമായാണ്. ഇത്തരത്തിൽ ലോകത്തിന്റെ വിവിധ കോണുകളിലുള്ള പലതരത്തിൽപ്പെട്ട ജനങ്ങളുടെ ആർത്തവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും മെഡിക്കൽ രംഗത്തെ ആർത്തവത്തെക്കുറിച്ചുള്ള നിർവചനങ്ങളും ആർത്തവ സംബന്ധിയായി സ്ത്രീകൾ അനുഭവിക്കുന്ന എന്നാൽ പലപ്പോഴും പലരും അവഗണിക്കുന്ന പ്രശ്നങ്ങളും പ്രതിപാദിക്കുന്ന ഡോക്യൂമെന്ററിയാണ് 'ദി മൂൺ ഇന്സൈഡ് യു'. തൻറെ ശരീരത്തിലെ സുപ്രധാന പ്രക്രിയയായ ആർത്തവത്തെക്കുറിച്ച് കൂടുതലറിയാൻ സംവിധായിക കൂടിയായ ഡയാന ഫാബിയാനോവാ നടത്തുന്ന യാത്രയിലൂടെയാണ് ഡോക്യുമെന്ററി പുരോഗമിക്കുന്നത്.
ഓരോ സമൂഹവും ആർത്തവത്തിന് നൽകിയിരിക്കുന്ന സാമൂഹ്യ മാനം വളരെ വ്യത്യസ്തമാണെന് ഈ ഡോക്യൂമെന്ററി കാണുമ്പോൾ മനസിലാകും. ഉദാഹരണത്തിന്, സ്ലോവാക്യയിൽ ഋതുമതികളായ യുവതികളെ പ്രത്യേകം തയ്യാറാക്കിയ സ്ലൈഡിലൂടെ മഞ്ഞു നിറഞ്ഞ പ്രദേശത്തുകൂടെ പുരുഷന്മാർ വലിക്കുന്ന ഒരു ചടങ്ങുണ്ട്. വസന്തകാലമാവുമ്പോഴേക്കും മണ്ണ് കൃഷിയോഗ്യമാക്കാൻ വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ മറ്റൊരു പ്രദേശത്തു, ആർത്തവമുള്ള സ്ത്രീകൾക്ക് നവജാത ശിശുക്കളെ സ്പർശിക്കാൻ വിലക്കുണ്ട്.അവർ സ്പർശിച്ചാൽ, കുഞ്ഞുങ്ങളുടെ മരണത്തിനു വരെ കാരണമായേക്കാവുന്ന 'പുജോ' എന്ന അസുഖം പിടികൂടുമത്രേ. മറ്റു ചിലയിടങ്ങളിൽ ആർത്തവമുള്ള സ്ത്രീകൾ കൃഷിയിടങ്ങളിൽ പോകുന്നതും, ചെടികളെ തൊടുന്നതും അവ വാടിക്കരിയുന്നതിനും മൃഗങ്ങളെ തൊട്ടാൽ അവ ചത്തുപോകുന്നതിനും കാരണമാകും. ചിലർ കരുതുന്നത് ആർത്തവമുള്ള സ്ത്രീകൾ പുറത്തിറങ്ങിയാൽ അത് കാലാവസ്ഥാമാറ്റത്തിന് വരെ കാരണമാവും എന്നാണ്. പാപുവ ന്യൂ ഗിനിയയിലെ പ്രത്യേക ഗോത്രത്തിൽ പെട്ട പുരുഷന്മാർ പൗർണ്ണമിയിൽ ജനനേന്ദ്രിയത്തിൽ പ്രത്യേകയിനം ഞണ്ടിനെ ഉപയോഗിച്ചുകൊണ്ട് മുറിവുണ്ടാക്കുകയും രക്തം വരുത്തുകയും ചെയ്യുന്നുണ്ട്. ആമസോൺ കാട്ടിലെ ഒരു ഗോത്ര വിഭാഗം ആർത്തവമുള്ള സ്ത്രീയെ പൊതിഞ്ഞു സൂക്ഷിക്കുന്നു. തമിഴ്‌നാട്ടിൽ ആദ്യ ആർത്തവവുമായി ബന്ധപ്പെട്ടു നടക്കുന്ന ആഘോഷവും ഇതിൽ കാണിക്കുന്നു. ഇത്തരത്തിൽ വ്യത്യസ്തയിനം ആചാരങ്ങളുണ്ടാവുന്നതിനുള്ള കാരണങ്ങളും, ആർത്തവത്തെ അശുദ്ധിയായി കാണാനുള്ള കാരണങ്ങളും പ്രശസ്ത ചരിത്രകാരന്മാരും നര വംശ ശാസ്ത്രജ്ഞന്മാരും വിശദീകരിക്കുന്നുമുണ്ട്.
പലയിടത്തും പരാമർശിക്കാതെ പോയ, എന്നാൽ ഗൗരവമേറിയ വിഷയമാണ് ആർത്തവ സംബന്ധിയായി സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ. പല ഡോക്ടർമാരും ഇതിന് വേണ്ടത്ര പ്രാധാന്യം പോലും കൊടുക്കുന്നില്ല. ആയതിനാൽ പലപ്പോഴും സ്ത്രീകൾ തങ്ങളുടെ വിധിയെന്ന് കരുതി സമാധാനിക്കേണ്ടി വരുന്നു. ആർത്തവം മൂലമുണ്ടാവുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ പൂർണമായും ആധുനിക വൈദ്യശാസ്ത്രത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ല. പക്ഷെ, മറ്റു ചില വ്യത്യസ്‌ത രീതികളിലൂടെ, ഇവയെ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുമെന്ന് ഡോക്യൂമെന്ററിയിൽ പറയുന്നു. അത്തരത്തിലൊന്നാണ് ബെല്ലി ഡാൻസ്. സംഗീതത്തിനനുസരിച്ച് വയറിനെയും അണ്ഡശയത്തെയും പ്രത്യേക രീതിയിൽ ചലിപ്പിക്കുന്നതാണ് ഈ നൃത്ത രീതി. ഇത് പരിശീലിക്കുമ്പോൾ ആർത്തവ സംബന്ധിയായ ബുദ്ധിമുട്ടുകൾക്ക് മാറ്റം ഉണ്ടാവുന്നു. കൂടാതെ, ആർത്തവത്തിന് മുൻപുള്ള സ്വയംഭോഗം ആർത്തവ സമയത്തെ വേദനകൾ ലഘൂകരിക്കുന്നു. ഇത്തരത്തിൽ മരുന്നുകളില്ലാതെ തന്നെ ആർത്തവത്തെ ആയാസ രഹിതമാക്കാൻ സാധിക്കും എന്നും ഈ ഡോക്യുമെന്ററി സമർത്ഥിക്കുന്നു.
11 വയസുകാരിയായ ഡൊമിനികയുടെ നിഷ്ക്കളങ്കമായ അനുഭവങ്ങളും ഡോക്യൂമെന്ററിയിൽ പ്രേക്ഷകർ മറക്കാത്തതായിരിക്കും. ആർത്തവത്തിന് മുൻപുള്ള അവളുടെ സംശയങ്ങളും, സ്കൂളിലെ അനുഭവങ്ങളും, ആർത്തവ അറിവുകളും (Menstrual Knowledge) അവളിലുണ്ടാവുന്ന മാറ്റങ്ങളും, അവളുടെ ആദ്യ ആർത്തവ അനുഭവവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എടുത്തു പറയേണ്ടുന്ന മറ്റൊരു പ്രത്യേകത, അനിമേഷൻറെ സാധ്യതകളെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി അവതരിപ്പിക്കാൻ സംവിധായിക പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ആർത്തവത്തെ നിയന്ത്രിക്കാൻ കോൺട്രാസെപ്റ്റീവ് പിൽസ് പോലുള്ളവ വ്യാപകമായി ഉപയോഗിക്കുന്ന രീതിയെ വിമർശിക്കുന്ന ഡോക്യുമെന്ററി ഇത്തരം മരുന്നുകൾ കഴിക്കുമ്പോൾ ഉണ്ടാവുന്ന ആർത്തവം സ്വാഭാവികമല്ലായെന്നും പറഞ്ഞുവെക്കുന്നു.
സ്ത്രീകളുടെ ആർത്തവ ചക്രം ചന്ദ്രമാസവുമായി ബന്ധപ്പെടുത്തിയതാണ്. അതിനാലാണ് നിങ്ങളുടെ ഉള്ളിലെ ചന്ദ്രൻ എന്നർത്ഥം വരുന്ന പേര് നൽകിയതെന്ന് കരുതുന്നു. " എന്റെ ഉള്ളിലെ ചന്ദ്രനെ അനുഭവിക്കാൻ ഞാൻ ശ്രമിക്കുന്നു, എന്റെ അംധാശയത്തിന്റെ താളം ശ്രവിക്കാൻ ഞാൻ പഠിക്കുന്നു, ഇവ എനിക്ക് പ്രകൃതിയുമായും പ്രപഞ്ചവുമായുമുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് എന്നെ ഓർമപ്പെടുത്തുന്നു" എന്ന് പറഞ്ഞു കൊണ്ടാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്. ആർത്തവത്തെ ജീവശാസ്ത്രപരമായ പ്രക്രിയകൾക്കപ്പുറം സാമൂഹികമായും വിശകലനം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ചിത്രം അടയാളപ്പെടുത്തുന്നു.