Thursday, May 28, 2020

ആദ്യാർത്തവ അനുഭവങ്ങൾ; പൊളിച്ചെഴുത്തുന്ന സാമൂഹിക ചട്ടക്കൂടുകൾ



ആദ്യ ആർത്തവ അനുഭവത്തെ ഒട്ടുമിക്കവരും ഓർത്തെടുക്കുന്നുണ്ടാവും. ആദ്യാർത്തവത്തിന്റെ അനുഭവങ്ങളുടെ പിൻബലത്തിലാണ് പലരുടെയും ആർത്തവത്തിനോടുള്ള സമീപനം  രൂപപ്പെടുന്നത് എന്ന് പല പഠനങ്ങളും സൂചിപ്പിചിട്ടുണ്ട്. ഓരോ ആളുകളുടെയും  ചുറ്റുപാടുകൾ, അച്ഛനമ്മമാരുടെ പെരുമാറ്റം എന്നിവയെല്ലാം തന്നെ, ആർത്താവാനുഭവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

തികച്ചും വ്യത്യസ്തമായ രണ്ട് ചുറ്റുപാടുകളിൽ സംഭവിക്കുന്ന ആദ്യ ആർത്തവ അനുഭവങ്ങളാണ്  കണ്ണ സംവിധാനം ചെയ്ത 'മൈ ഫസ്റ്റ് പിരിയഡ്‌സ്' എന്ന സംഭാഷണങ്ങളില്ലാത്ത മ്യൂസിക്കൽ ഷോർട്ട് ഫിലിമും, ദിവ്യ ഉണ്ണി സംവിധാനം ചെയ്ത 'ഹെർ ഫസ്റ്റ് ടൈം' എന്ന ഹിന്ദി ഷോർട്ട് ഫിലിമും പങ്കുവയ്ക്കുന്നത്. ഏറെ വ്യത്യസ്തമായ രണ്ടു സാമൂഹിക ചുറ്റുപാടുകളിൽ ജീവിക്കുന്ന രണ്ടു പെണ്കുട്ടികളുടെ ആദ്യ ആർത്തവ അനുഭവങ്ങളാണ് രണ്ടു സിനിമയുടെയും പ്രമേയം. 

1970 കളിലെ തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു പെണ്കുട്ടിയുടെ  ആദ്യ ആർത്തവത്തിന്റെ കഥയാണ് 'മൈ ഫസ്റ്റ് പിരിയഡ്‌സ്'  പറയുന്നത്.  മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തനിക്ക് ആർത്തവമായെന്നു തിരിച്ചറിയുകയും കോട്ടൻ തുണി ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു കഴിയാതെ വരികയും ചെയ്യുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പെണ്കുട്ടിയുടെ അമ്മ ഏതാനും തുണികൾ തുന്നിച്ചേർത്തുകൊണ്ട് മകൾക്കായി നൽകുകയും, അവൾക്ക് ആത്മവിശ്വാസം പകർന്നു കൂടെ നിൽക്കുകയും ചെയ്യുന്നു. ഋതുമതികളായ പെണ്കുട്ടികളെ മറ്റു പുരുഷന്മാർ കണ്ടുകൂടെന്ന അന്ധവിശ്വാസം നിലനിൽക്കുന്ന ആ സമൂഹത്തിൽ മകളെ പുറത്തിറക്കി അതിനെതിരെ പ്രതികരിക്കുന്ന അമ്മയെ കരുത്തുറ്റ കഥാപാത്രമായാണ് അവതരിപ്പിച്ചിരിക്കുന്നത്. 

 

ഇനി രണ്ടാമത്തെ ചിത്രത്തിലേക്ക് വരാം. നഗര പശ്ചാത്തലത്തിലെ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള ഒരു പെണ്കുട്ടിയുടെ ആദ്യാർത്തവ അനുഭവമാണ് 'ഹെർ  ഫസ്റ്റ് ടൈം' പങ്കുവയ്ക്കുന്നത്.  തന്റെ മകളുടെ ആദ്യ ആർത്തവ സമയത്ത്‌ തിരക്ക് കാരണം എത്താനാവാത്ത ഗൈനക്കോളജിസ്റ്റായ അമ്മയും സംയമനത്തോടെ സന്ദർഭം കൈകാര്യം ചെയ്യുന്ന മകളും അച്ഛനുമാണ് സിനിമയിലെ കഥാപാത്രങ്ങൾ. താൻ മകളുടെ അടുത്ത്  ഉണ്ടായിരിക്കേണ്ട സമയമാണെന്ന് അവർ മനസിലാക്കുന്നുണ്ടെങ്കിലും അല്പം സങ്കീർണമായ ഒരു കേസുള്ളതിനാൽ മകളുടെ അരികിലേക്ക് പോകാൻ സാധിക്കുന്നില്ല. പക്ഷെ, ഈ ഒരു സാഹചര്യത്തെ മുൻകൂട്ടി കണ്ടുകൊണ്ട് നേരിടാനെന്ന വണ്ണം, മകൾക്കുവേണ്ടി സാനിറ്ററി പാഡും, അതുപയോഗിക്കേണ്ട വിധവും വിശദമായി എഴുതി പെട്ടിയിലാക്കി സൂക്ഷിച്ചിരുന്നു. ഒരു വശത്ത് 'അമ്മ ലേബർ റൂമിൽ ധൈര്യത്തോടെ പ്രസവമെടുക്കുമ്പോൾ, അമ്മയുടെ നിർദേശങ്ങളിലൂടെ മകൾ ആർത്തവത്തിന്റെ ആശങ്കകളെ മറികടക്കുന്നു. 

ഒരു വശത്ത് ഒരു പെണ്കുട്ടി ജനിക്കുമ്പോൾ മറുവശത്ത് ഒരു  പെണ്കുട്ടി തന്റെ ജീവിതത്തിലെ മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടക്കുന്നു. വൈകാരികമായി ഏറെ ബുദ്ധിമുട്ടിയെങ്കിലും ധൈര്യത്തോടെ ലേബർ റൂമിൽ പ്രവർത്തിക്കുന്ന ഡോക്റ്ററായ അമ്മയുടെ കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തിലും ആഴത്തിൽ സ്പർശിക്കുന്നു. 

തുടക്കത്തിൽ തന്റെ മകളുടെ ആർത്തവത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നറിയാതെ  കുഴങ്ങുന്ന അച്ഛൻ,  ആദ്യ ആർത്തവത്തെ എങ്ങനെ നേരിടണമെന്ന് ഗൂഗിളിന്റെ  സഹായത്തോടെ കണ്ടെത്തി  അവൾക്ക്  ഐസ്‌ ക്രീമും ഹോട്ട് ബാഗും നൽകി അവളെ ചേർത്ത് പിടിക്കുന്നു. ഈ കഥാപാത്രം  ഒരു മികച്ച മാതൃകയാണ് പ്രേക്ഷകർക്ക് നല്കുന്നത്. എന്തുകൊണ്ട് പുരുഷന്മാർക്കും ആർത്തവ വിദ്യാഭ്യാസം (Menstrual Education) നൽകണമെന്ന് ഇതിലും വ്യക്തമായിട്ടെങ്ങനെ കാണിച്ചുതരാൻ സാധിക്കും

ആർത്തവത്തെ ആശുദ്ധിയായി മാത്രം കാണുന്ന ഈ സമൂഹത്തിൽ ഇത്തരമൊരു സിനിമ ചെയ്യാൻ തുനിഞ്ഞപ്പോൾ ഇരു സംവിധായകരും അനുഭവിച്ച പ്രശ്നങ്ങൾ ചില്ലറയല്ല. തമിഴ്നാടിന്റെ ഗ്രാമീണ മേഖലയിൽ നിന്ന് വരുന്ന, ആർത്തവമില്ലാത്ത (Non-Menstruator) കണ്ണയെ സംബന്ധിച്ചിടത്തോളം സിനിമയുടെ ആശയം മനസിൽ വന്നതു മുതൽ പൂർത്തിയാക്കുന്നതു വരെ ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അനുയോജ്യരായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനും, ആർത്തവത്തെ എങ്ങനെ ചിത്രീകരിക്കാം എന്നുൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ചിത്രം പുറത്തു വന്നിട്ടുള്ളത്.  സംവിധായിക ദിവ്യ ഉണ്ണിക്കും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്.  കാലം എത്ര കഴിഞ്ഞിട്ടും ആർത്തവത്തെ മറ്റെല്ലാം പോലെ ഒരു സാധാരണ പ്രക്രിയയായി കാണാൻ സമൂഹത്തിന് ഇപ്പോഴും  സാധിക്കുന്നില്ലയെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. 

ഇന്നും ആർത്തവമെന്നത് സ്ത്രീകളുടെ മാത്രം രഹസ്യമാണെന്നു കരുതുന്ന, ആർത്തവമായിക്കഴിഞ്ഞാൽ പഠനം നിർത്തേണ്ടി വരുന്ന, ഒറ്റപ്പെട്ട മുറികളിലോ, വീടുകളിലോ കഴിയേണ്ടി വരുന്ന, അനേകം പേർ നമുക്കിടയിലുണ്ട്. അവിടെയാണ് ഈ സിനിമകളുടെ പ്രസക്തി. ഒരിടത്ത് ചെറിയൊരു ഗ്രാമത്തിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന സാധാരണക്കാരിയായ അമ്മയും, മറുവശത്ത് നഗരത്തിൽ താമസിക്കുന്ന, ആധുനിക സൗകര്യങ്ങളുള്ള, ഡോക്ടറായ  അമ്മയും. ഇരുവരും തങ്ങളുടെതായ രീതിയിൽ തങ്ങളുടെ പെണ്കുട്ടികളിലൂടെ സമൂഹത്തിലെ വാർപ്പു മാതൃകകൾക്കെതിരെ ശബ്ദമുയർത്തുന്നുണ്ട്. 

രണ്ടു സിനിമകളും സമൂഹത്തിനു നൽകുന്നത് കാമ്പുള്ള സന്ദേശങ്ങളാണ്. ഏറെ കരുതലോടെ മാത്രമേ ഇത്തരം വിഷയങ്ങൾ സമൂഹത്തിൽ അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നിരിക്കെ, വിഷയത്തിൽ കൃത്യമായ പഠനം നടത്തിയാണ് രണ്ടു സിനിമകളും നിർമിച്ചിട്ടുള്ളത്.

2 comments:

'ദി മൂൺ ഇന്സൈഡ് യു'; ആർത്തവത്തിന്റെ മാറുന്ന കാഴ്ചപ്പാടുകളും, മാറ്റം വരാത്ത വിശ്വാസങ്ങളും

ആർത്തവം സ്ത്രീകളുടെ ജീവ ശാസ്ത്രപരമായ പ്രക്രിയയെ ആണെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ മനസിലാക്കുന്നത് വ്യത്യസ്തമായാണ്. ഇത്തര...