Saturday, June 6, 2020

'ദി മൂൺ ഇന്സൈഡ് യു'; ആർത്തവത്തിന്റെ മാറുന്ന കാഴ്ചപ്പാടുകളും, മാറ്റം വരാത്ത വിശ്വാസങ്ങളും



ആർത്തവം സ്ത്രീകളുടെ ജീവ ശാസ്ത്രപരമായ പ്രക്രിയയെ ആണെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ മനസിലാക്കുന്നത് വ്യത്യസ്തമായാണ്. ഇത്തരത്തിൽ ലോകത്തിന്റെ വിവിധ കോണുകളിലുള്ള പലതരത്തിൽപ്പെട്ട ജനങ്ങളുടെ ആർത്തവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും മെഡിക്കൽ രംഗത്തെ ആർത്തവത്തെക്കുറിച്ചുള്ള നിർവചനങ്ങളും  ആർത്തവ സംബന്ധിയായി സ്ത്രീകൾ അനുഭവിക്കുന്ന എന്നാൽ പലപ്പോഴും പലരും അവഗണിക്കുന്ന പ്രശ്നങ്ങളും  പ്രതിപാദിക്കുന്ന ഡോക്യൂമെന്ററിയാണ് 'ദി മൂൺ ഇന്സൈഡ് യു'. തൻറെ ശരീരത്തിലെ സുപ്രധാന പ്രക്രിയയായ ആർത്തവത്തെക്കുറിച്ച് കൂടുതലറിയാൻ  സംവിധായിക കൂടിയായ ഡയാന ഫാബിയാനോവാ നടത്തുന്ന യാത്രയിലൂടെയാണ്  ഡോക്യുമെന്ററി  പുരോഗമിക്കുന്നത്.

ഓരോ സമൂഹവും ആർത്തവത്തിന് നൽകിയിരിക്കുന്ന സാമൂഹ്യ മാനം വളരെ വ്യത്യസ്തമാണെന് ഈ ഡോക്യൂമെന്ററി കാണുമ്പോൾ മനസിലാകും. ഉദാഹരണത്തിന്, സ്ലോവാക്യയിൽ ഋതുമതികളായ യുവതികളെ പ്രത്യേകം തയ്യാറാക്കിയ സ്ലൈഡിലൂടെ മഞ്ഞു നിറഞ്ഞ  പ്രദേശത്തുകൂടെ പുരുഷന്മാർ വലിക്കുന്ന ഒരു  ചടങ്ങുണ്ട്. വസന്തകാലമാവുമ്പോഴേക്കും മണ്ണ് കൃഷിയോഗ്യമാക്കാൻ വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ മറ്റൊരു പ്രദേശത്തു, ആർത്തവമുള്ള സ്ത്രീകൾക്ക് നവജാത ശിശുക്കളെ സ്പർശിക്കാൻ  വിലക്കുണ്ട്.അവർ സ്പർശിച്ചാൽ, കുഞ്ഞുങ്ങളുടെ മരണത്തിനു വരെ കാരണമായേക്കാവുന്ന 'പുജോ' എന്ന അസുഖം  പിടികൂടുമത്രേ. മറ്റു ചിലയിടങ്ങളിൽ  ആർത്തവമുള്ള സ്ത്രീകൾ കൃഷിയിടങ്ങളിൽ പോകുന്നതും, ചെടികളെ തൊടുന്നതും അവ വാടിക്കരിയുന്നതിനും മൃഗങ്ങളെ തൊട്ടാൽ അവ ചത്തുപോകുന്നതിനും കാരണമാകും. ചിലർ കരുതുന്നത്  ആർത്തവമുള്ള സ്ത്രീകൾ പുറത്തിറങ്ങിയാൽ അത് കാലാവസ്ഥാമാറ്റത്തിന്  വരെ കാരണമാവും എന്നാണ്. പാപുവ ന്യൂ ഗിനിയയിലെ പ്രത്യേക ഗോത്രത്തിൽ പെട്ട പുരുഷന്മാർ  പൗർണ്ണമിയിൽ  ജനനേന്ദ്രിയത്തിൽ പ്രത്യേകയിനം ഞണ്ടിനെ ഉപയോഗിച്ചുകൊണ്ട് മുറിവുണ്ടാക്കുകയും രക്തം വരുത്തുകയും  ചെയ്യുന്നുണ്ട്. ആമസോൺ കാട്ടിലെ ഒരു ഗോത്ര വിഭാഗം  ആർത്തവമുള്ള സ്ത്രീയെ പൊതിഞ്ഞു സൂക്ഷിക്കുന്നു. തമിഴ്‌നാട്ടിൽ  ആദ്യ ആർത്തവവുമായി ബന്ധപ്പെട്ടു നടക്കുന്ന ആഘോഷവും ഇതിൽ കാണിക്കുന്നു. ഇത്തരത്തിൽ വ്യത്യസ്തയിനം ആചാരങ്ങളുണ്ടാവുന്നതിനുള്ള കാരണങ്ങളും, ആർത്തവത്തെ അശുദ്ധിയായി കാണാനുള്ള കാരണങ്ങളും പ്രശസ്ത ചരിത്രകാരന്മാരും നര വംശ ശാസ്ത്രജ്ഞന്മാരും  വിശദീകരിക്കുന്നുമുണ്ട്.
പലയിടത്തും പരാമർശിക്കാതെ  പോയ, എന്നാൽ ഗൗരവമേറിയ വിഷയമാണ് ആർത്തവ സംബന്ധിയായി സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ. പല ഡോക്ടർമാരും ഇതിന് വേണ്ടത്ര പ്രാധാന്യം പോലും കൊടുക്കുന്നില്ല. ആയതിനാൽ പലപ്പോഴും സ്ത്രീകൾ തങ്ങളുടെ വിധിയെന്ന് കരുതി സമാധാനിക്കേണ്ടി വരുന്നു. ആർത്തവം മൂലമുണ്ടാവുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെ പൂർണമായും ആധുനിക വൈദ്യശാസ്ത്രത്തിന് ഉൾക്കൊള്ളാൻ കഴിയുന്നില്ല. പക്ഷെ, മറ്റു ചില വ്യത്യസ്‌ത രീതികളിലൂടെ,  ഇവയെ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുമെന്ന് ഡോക്യൂമെന്ററിയിൽ പറയുന്നു. അത്തരത്തിലൊന്നാണ് ബെല്ലി  ഡാൻസ്. സംഗീതത്തിനനുസരിച്ച്  വയറിനെയും അണ്ഡശയത്തെയും പ്രത്യേക  രീതിയിൽ ചലിപ്പിക്കുന്നതാണ് ഈ നൃത്ത രീതി. ഇത് പരിശീലിക്കുമ്പോൾ ആർത്തവ സംബന്ധിയായ ബുദ്ധിമുട്ടുകൾക്ക് മാറ്റം ഉണ്ടാവുന്നു. കൂടാതെ, ആർത്തവത്തിന് മുൻപുള്ള സ്വയംഭോഗം ആർത്തവ സമയത്തെ വേദനകൾ ലഘൂകരിക്കുന്നു.  ഇത്തരത്തിൽ മരുന്നുകളില്ലാതെ തന്നെ ആർത്തവത്തെ  ആയാസ രഹിതമാക്കാൻ സാധിക്കും എന്നും ഈ ഡോക്യുമെന്ററി സമർത്ഥിക്കുന്നു. 
11 വയസുകാരിയായ ഡൊമിനികയുടെ  നിഷ്ക്കളങ്കമായ അനുഭവങ്ങളും ഡോക്യൂമെന്ററിയിൽ പ്രേക്ഷകർ മറക്കാത്തതായിരിക്കും. ആർത്തവത്തിന് മുൻപുള്ള അവളുടെ സംശയങ്ങളും, സ്കൂളിലെ അനുഭവങ്ങളും, ആർത്തവ അറിവുകളും (Menstrual Knowledge) അവളിലുണ്ടാവുന്ന മാറ്റങ്ങളും, അവളുടെ ആദ്യ ആർത്തവ അനുഭവവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എടുത്തു പറയേണ്ടുന്ന മറ്റൊരു പ്രത്യേകത, അനിമേഷൻറെ  സാധ്യതകളെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി അവതരിപ്പിക്കാൻ  സംവിധായിക പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ആർത്തവത്തെ നിയന്ത്രിക്കാൻ കോൺട്രാസെപ്റ്റീവ് പിൽസ് പോലുള്ളവ വ്യാപകമായി ഉപയോഗിക്കുന്ന രീതിയെ വിമർശിക്കുന്ന ഡോക്യുമെന്ററി ഇത്തരം മരുന്നുകൾ കഴിക്കുമ്പോൾ ഉണ്ടാവുന്ന ആർത്തവം സ്വാഭാവികമല്ലായെന്നും പറഞ്ഞുവെക്കുന്നു.
 സ്ത്രീകളുടെ ആർത്തവ ചക്രം ചന്ദ്രമാസവുമായി ബന്ധപ്പെടുത്തിയതാണ്. അതിനാലാണ് നിങ്ങളുടെ ഉള്ളിലെ ചന്ദ്രൻ എന്നർത്ഥം വരുന്ന പേര് നൽകിയതെന്ന് കരുതുന്നു. " എന്റെ ഉള്ളിലെ ചന്ദ്രനെ അനുഭവിക്കാൻ ഞാൻ ശ്രമിക്കുന്നു, എന്റെ അംധാശയത്തിന്റെ താളം ശ്രവിക്കാൻ ഞാൻ പഠിക്കുന്നു,  ഇവ എനിക്ക് പ്രകൃതിയുമായും പ്രപഞ്ചവുമായുമുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച്  എന്നെ ഓർമപ്പെടുത്തുന്നു" എന്ന് പറഞ്ഞു കൊണ്ടാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.  ആർത്തവത്തെ ജീവശാസ്ത്രപരമായ പ്രക്രിയകൾക്കപ്പുറം സാമൂഹികമായും വിശകലനം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ചിത്രം അടയാളപ്പെടുത്തുന്നു.  


Wednesday, June 3, 2020

ആർത്തവത്തെ അശുദ്ധിയായി കാണുന്നവർക്ക് വേണ്ടി -' രജസ്വല'



ആർത്തവത്തിന്റെ ശുദ്ധാശുദ്ധികളെ ഇഴ കീറി പരിശോധിക്കുന്ന ഡോക്യൂമെന്ററിയാണ് , അമൃത പദ്മകുമാർ സംവിധാനം ചെയ്ത രജസ്വല.  ആർത്തവത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വശങ്ങൾ ഇതിൽ വിശകലനം ചെയ്യുന്നുണ്ട്. 

1948 മുതൽ ഇന്നുവരെ ആർത്തവ സംബന്ധിയായ ആചാരങ്ങളിൽ എത്ര മാത്രം മാറ്റങ്ങൾ വന്നുവെന്നും ചിത്രം വ്യക്തമാക്കിത്തരുന്നുണ്ട്. വടക്കൻ മലബാറിൽ അന്ന് നിന്നുപോന്നിരുന്ന ആചാരത്തെക്കുറിച്ച് പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത്. തുടർന്ന് ഇന്നും നിലനിന്നു പോകുന്ന അന്ധവിശ്വാസങ്ങളും ചിത്രം പറയുന്നുണ്ട്.  1940 കളിലെ കേരളീയ സമൂഹത്തെക്കാൾ ഏറെ മുന്നോട്ടു വന്ന തലമുറയാണിത്. എങ്കിലും,  ആളുകൾക്കിടയിൽ ആർത്തവമെന്നത് അയിത്തമായിത്തന്നെ തുടരുന്നു. ചിത്രത്തിൽ രണ്ടു യുവതികൾ തമ്മിൽ സംസാരിക്കുന്ന ഭാഗത്തിൽ അവർ ഹോസ്റ്റൽ റൂമിലെ ഒരു അനുഭവം പറയുന്നുണ്ട്. പീരീഡ്‌സ് ആണോയെന്ന് ചോദിക്കാതെ, ഒരു രഹസ്യം പറയുന്ന മട്ടിൽ നിനക്ക്  ചംസ് ആണൊ എന്ന് ചോദിക്കുന്ന കൂട്ടുകാരി.

 ഇപ്പോഴും സ്‌ത്രീകൾക്കിടയിൽ പോലും ആർത്തവത്തെക്കുറിച്ച് തുറന്ന ചർച്ചകൾ നടക്കുന്നില്ല. വലിയ രഹസ്യം കൈമാറുന്ന പോലെ, കോഡുഭാഷയിലാണ് അവർ ആർത്തവത്തെക്കുറിച്ചുള്ള കാര്യങ്ങൾ പറയുന്നത് തന്നെ. നമ്മുടെ ക്ലാസ്റൂമുകളിൽ മാത്രം അന്വേഷിച്ചാൽ നൂറുകണക്കിന് അത്തരം വാക്കുകൾ കിട്ടും. ഡയറി മിൽക്ക്, രക്ത സാക്ഷി, റെഡ് അലർട്ട് തുടങ്ങിയവ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം. 

ചിത്രത്തിൽ ആർത്തവത്തെക്കുറിച്ച് ശാസ്ത്രീയമായി സംസാരിക്കുന്ന ഒരു ഡോക്ടറുടെ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ കൊടുത്തിട്ടുണ്ട്. ആർത്തവ   രക്തം ഒരു കാരണവശാലും അശുദ്ധമല്ലായെന്നും, അവ മൂല കോശങ്ങളാൽ സമ്പുഷ്ടമാണെന്നുമാണ് ഡോക്ടർ പറയുന്നത്. ആർത്തവ രക്തത്തിൽ നിന്ന് മൂല കോശങ്ങളെ വേർതിരിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന കോശങ്ങളെ ക്യാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കായി ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.  

ആർത്തവമെന്നത് ഒരിക്കലും സ്ത്രീകളെ അകറ്റിനിർത്താനും വേർതിരിക്കാനുമുള്ളതല്ല എന്ന  ശക്തമായ സന്ദേശമാണ് ചിത്രം നൽകുന്നത്. ചിത്രത്തിൽ ആർത്തവത്തെയും രജസ്വലയായ സ്ത്രീയേയും വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആർത്തവത്തിന്റെ പേരിലുള്ള വിശ്വാസങ്ങൾ യുക്തിരഹിതമാണെന്ന് സമർത്ഥിക്കുന്ന ചിത്രം ഒരു നൂറ്റാണ്ടിനപ്പുറവും സ്ത്രീകളെ എങ്ങനെ അടിച്ചമർത്തുന്നുവെന്നു കാണിച്ചു തരുന്നു. 

ആണുങ്ങളുടെ ആർത്തവം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ചർച്ചകൾ




ആർത്തവം എന്നെങ്കിലും പുരുഷന് വന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ?  ഇന്ന് ആർത്തവത്തിന്റെ പേരിൽ നിലനിൽക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാവുന്നത് കാണാം. ആർത്തവത്തെ ഒളിപ്പിച്ചു വെക്കാതെ അതിന്റെ പേരിൽ അഭിമാനം കൊള്ളുന്ന ആളുകളെ കാണാം. അങ്ങനെ വളരെ വേറിട്ടൊരു ചിന്തയാണ് ഫസ്റ്റ് പിരീഡ് എന്ന ഷോർട്ട് ഫിലിം പറയുന്നത്. 

ആണുങ്ങൾക്ക് ആർത്തവമുണ്ടായാൽ മാറി മറിയാവുന്ന സാമൂഹിക ചട്ടക്കൂടുകളാണ് ചിത്രത്തിലെ പ്രതിപാദ്യ വിഷയം. ഗ്ലോറിയ സ്റ്റെയിൻ എഴുതിയ 'ഇഫ് മെൻ കുഡ് മെൻസ്ട്രുവേറ്റ്' എന്ന ആക്ഷേപ ഹാസ്യപരമായ ലേഖനവും ഇതിനോടൊപ്പം ചേർത്തു വായിക്കാം. 

പുരുഷന്മാരുടേത് മാത്രമായ ഒരു ഉട്ടോപ്യൻ ലോകത്താണ് കഥ നടക്കുന്നത്. 
ഹൈ സ്കൂൾ ക്ലാസ്സിൽ പഠിക്കുന്ന ആയുഷിന്റെ ആദ്യ ആർത്തവ അനുഭവമാണ് കഥ പറയുന്നത്. വീട്ടിലെ പുരുഷന്മാരെല്ലാവരും തന്നെ ആയുഷിന് പൂർണ പിന്തുണയുമായി എത്തുന്നു. അതിലൊരാൾ അവന്റെ കൂടെ കടയിൽ പോവുകയും മെച്ചപ്പെട്ട പാഡുകൾ വാങ്ങിക്കൊടുക്കയും ചെയ്യുന്നു. സ്കൂളിൽ എത്തുമ്പോഴാവട്ടെ അവന്റെ കൂട്ടുകാരും അധ്യാപകരും അവന്റെ ആശങ്കകൾ ദുരീകരിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. ആദ്യം ആയുഷ് വളരെ പരിഭ്രാന്തൻ ആയിരുന്നെങ്കിലും വളരെ സ്വാഭാവികമായി വീട്ടുകർക്കിടയിലും കൂട്ടുകാർക്കിടയിലും ഉണ്ടായ ആർത്തവത്തെപറ്റിയുള്ള ചർച്ചകൾ അവന്റെ ആർത്തവത്തോടുള്ള സമീപനം തന്നെ മാറ്റുന്നു. ആയുഷിന് പകരം ഒരു പെണ്കുട്ടി ആയിരുന്നെങ്കിലോ എന്ന ചോദ്യത്തിലാണ് സിനിമ അവസാനിക്കുന്നത്. 

ഏറെ ചിന്തിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കാരണം, ആയുഷിന് പകരം ഒരു പെണ്കുട്ടി ആണെങ്കിൽ, വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ അവൾക്കിത്രയും പിന്തുണയോ കരുതലോ ലഭിക്കില്ല. ആർത്തവത്തെപ്പറ്റി ഇത്രയധികം തുറന്ന ചർച്ചകൾ വീട്ടിൽ നിന്നോ സ്കൂളിൽ നിന്നോ ഉണ്ടാവുക പോലും ഇല്ല. എങ്ങനെ പാഡുകൾ കൃത്യമായി ഡിസ്‌പോസ് ചെയ്യണമെന്നുൾപ്പെടെയുള്ള കാര്യങ്ങൾ ആയുഷിന് അധ്യാപകൻ പറഞ്ഞു കൊടുക്കുന്നുണ്ട്. പക്ഷെ പെണ്കുട്ടികൾക്കാണെങ്കിലോ? അവസ്ഥ വളരെ പരിതാപകരമാണ്.  സ്കൂളിലോ മറ്റു പൊതുവിടങ്ങളിലോ  കേടുപാടുകൾ ഇല്ലാത്ത ഇൻസിനേറ്റർ പ്രവർത്തിക്കുന്ന, വൃത്തിയുള്ള ശുചിമുറികൾ തന്നെ വളരെ അപൂർവമാണ്. പലർക്കും അവ എങ്ങനെ ഉപയോഗിക്കണമെന്ന് അറിവ് ലഭിക്കുന്നുപോലുമില്ല. 

ആയുഷിന്  വീടിന് സമീപമുളള ഒരു ചെറിയ കടയിൽ നിന്നും വാങ്ങികൊടുക്കുന്നത് ബയോ ഡിഗ്രേഡബിളായുള്ള സാനിട്ടറി പാഡുകളാണ്. അത്തരം മൂന്തിയയിനം പാഡുകൾ ഇന്ന് കടകളിൽ ലഭ്യമാണോയെന്ന് സംശയമാണ്. ഓൺലൈനായി ലഭിക്കുമെങ്കിലും തുക വളരെ കൂടുതലാണ്. അതിനാൽ തന്നെ സാധാരണക്കാർക്ക് അവ അപ്രായോഗികമാണ്. പക്ഷെ, ആർത്തവം ആണുങ്ങളുടേതാണെങ്കിൽ  ഈ മേഖലയിൽ കൂടുതൽ ഗവേഷണം നടക്കുകയും, കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിക്കുമെന്നതിൽ യാതൊരു തർക്കവുമില്ല. 




നേരെത്തെ സൂചിപ്പിച്ച ഗ്ലോറിയ സ്റ്റെയിനിമിന്റെ ലേഖനത്തിലും ആണുങ്ങൾക്ക് ആർത്തവമുണ്ടായാൽ അതൊരു പ്രിവിലേജും, ആണത്തം പോലെ തന്നെ അഭിമാനത്തിന്റെ ഘടകവുമാവുന്നു. ആർത്തവ പ്രശ്നങ്ങൾ കൂടുതൽ ചർച്ചയാവുകയും അവയുടെ കൂടുതൽ ഗവേഷണത്തിനായി പഠന വകുപ്പുകൾ വരെ സ്ഥാപിക്കപ്പെടുന്നു. സാനിറ്ററി പാഡുകളും ടാപോണുകളും സൗജന്യമായി നൽകുന്നു.  ആർത്തവമുള്ളതിനാൽ പുരുഷനെ സമൂഹത്തിന്റെ നാനതുറകളിൽ കേന്ദ്ര ബിന്ദുവായി പ്രതിഷ്ഠിക്കുന്നു. തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങളാണ് ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. 

തമാശരൂപേണ തള്ളിക്കളയാവുന്ന ഒന്നല്ല ഇത്. ഉദാഹരണത്തിന് ആരാധനാലയങ്ങളിലെ ആർത്തവ അയിത്തം എടുക്കാം. ആർത്തവമുള്ളതിനാൽ സ്‌ത്രീകൾക്ക്‌ ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ വിലക്കുണ്ട്. എന്നാൽ പുരുഷന് ഏത് സമയത്തും പ്രവേശിക്കാം. ഇതിനെ അസമത്വം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? മറിച്ചു പുരുഷനാണ് ആർത്തവമെങ്കിൽ ഇത്തരമൊരു വിലക്കുണ്ടാവുമെന്ന് കരുതുന്നുണ്ടോ? 

ഒരുപാട് ചർച്ചകൾക്ക് വഴിതുറക്കുന്ന, പ്രേക്ഷകനെ ആഴത്തിൽ ചിന്തിപ്പിക്കുന്ന ഈ ചിത്രത്തിൽ ആർത്തവം മൂലം ഉണ്ടാവുന്ന ലിംഗ അസമത്വം കൃത്യമായി വരച്ചു കാട്ടുന്നു. 

'ദി മൂൺ ഇന്സൈഡ് യു'; ആർത്തവത്തിന്റെ മാറുന്ന കാഴ്ചപ്പാടുകളും, മാറ്റം വരാത്ത വിശ്വാസങ്ങളും

ആർത്തവം സ്ത്രീകളുടെ ജീവ ശാസ്ത്രപരമായ പ്രക്രിയയെ ആണെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ മനസിലാക്കുന്നത് വ്യത്യസ്തമായാണ്. ഇത്തര...