Thursday, May 28, 2020

ആദ്യാർത്തവ അനുഭവങ്ങൾ; പൊളിച്ചെഴുത്തുന്ന സാമൂഹിക ചട്ടക്കൂടുകൾ



ആദ്യ ആർത്തവ അനുഭവത്തെ ഒട്ടുമിക്കവരും ഓർത്തെടുക്കുന്നുണ്ടാവും. ആദ്യാർത്തവത്തിന്റെ അനുഭവങ്ങളുടെ പിൻബലത്തിലാണ് പലരുടെയും ആർത്തവത്തിനോടുള്ള സമീപനം  രൂപപ്പെടുന്നത് എന്ന് പല പഠനങ്ങളും സൂചിപ്പിചിട്ടുണ്ട്. ഓരോ ആളുകളുടെയും  ചുറ്റുപാടുകൾ, അച്ഛനമ്മമാരുടെ പെരുമാറ്റം എന്നിവയെല്ലാം തന്നെ, ആർത്താവാനുഭവത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

തികച്ചും വ്യത്യസ്തമായ രണ്ട് ചുറ്റുപാടുകളിൽ സംഭവിക്കുന്ന ആദ്യ ആർത്തവ അനുഭവങ്ങളാണ്  കണ്ണ സംവിധാനം ചെയ്ത 'മൈ ഫസ്റ്റ് പിരിയഡ്‌സ്' എന്ന സംഭാഷണങ്ങളില്ലാത്ത മ്യൂസിക്കൽ ഷോർട്ട് ഫിലിമും, ദിവ്യ ഉണ്ണി സംവിധാനം ചെയ്ത 'ഹെർ ഫസ്റ്റ് ടൈം' എന്ന ഹിന്ദി ഷോർട്ട് ഫിലിമും പങ്കുവയ്ക്കുന്നത്. ഏറെ വ്യത്യസ്തമായ രണ്ടു സാമൂഹിക ചുറ്റുപാടുകളിൽ ജീവിക്കുന്ന രണ്ടു പെണ്കുട്ടികളുടെ ആദ്യ ആർത്തവ അനുഭവങ്ങളാണ് രണ്ടു സിനിമയുടെയും പ്രമേയം. 

1970 കളിലെ തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു പെണ്കുട്ടിയുടെ  ആദ്യ ആർത്തവത്തിന്റെ കഥയാണ് 'മൈ ഫസ്റ്റ് പിരിയഡ്‌സ്'  പറയുന്നത്.  മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തനിക്ക് ആർത്തവമായെന്നു തിരിച്ചറിയുകയും കോട്ടൻ തുണി ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു കഴിയാതെ വരികയും ചെയ്യുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പെണ്കുട്ടിയുടെ അമ്മ ഏതാനും തുണികൾ തുന്നിച്ചേർത്തുകൊണ്ട് മകൾക്കായി നൽകുകയും, അവൾക്ക് ആത്മവിശ്വാസം പകർന്നു കൂടെ നിൽക്കുകയും ചെയ്യുന്നു. ഋതുമതികളായ പെണ്കുട്ടികളെ മറ്റു പുരുഷന്മാർ കണ്ടുകൂടെന്ന അന്ധവിശ്വാസം നിലനിൽക്കുന്ന ആ സമൂഹത്തിൽ മകളെ പുറത്തിറക്കി അതിനെതിരെ പ്രതികരിക്കുന്ന അമ്മയെ കരുത്തുറ്റ കഥാപാത്രമായാണ് അവതരിപ്പിച്ചിരിക്കുന്നത്. 

 

ഇനി രണ്ടാമത്തെ ചിത്രത്തിലേക്ക് വരാം. നഗര പശ്ചാത്തലത്തിലെ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള ഒരു പെണ്കുട്ടിയുടെ ആദ്യാർത്തവ അനുഭവമാണ് 'ഹെർ  ഫസ്റ്റ് ടൈം' പങ്കുവയ്ക്കുന്നത്.  തന്റെ മകളുടെ ആദ്യ ആർത്തവ സമയത്ത്‌ തിരക്ക് കാരണം എത്താനാവാത്ത ഗൈനക്കോളജിസ്റ്റായ അമ്മയും സംയമനത്തോടെ സന്ദർഭം കൈകാര്യം ചെയ്യുന്ന മകളും അച്ഛനുമാണ് സിനിമയിലെ കഥാപാത്രങ്ങൾ. താൻ മകളുടെ അടുത്ത്  ഉണ്ടായിരിക്കേണ്ട സമയമാണെന്ന് അവർ മനസിലാക്കുന്നുണ്ടെങ്കിലും അല്പം സങ്കീർണമായ ഒരു കേസുള്ളതിനാൽ മകളുടെ അരികിലേക്ക് പോകാൻ സാധിക്കുന്നില്ല. പക്ഷെ, ഈ ഒരു സാഹചര്യത്തെ മുൻകൂട്ടി കണ്ടുകൊണ്ട് നേരിടാനെന്ന വണ്ണം, മകൾക്കുവേണ്ടി സാനിറ്ററി പാഡും, അതുപയോഗിക്കേണ്ട വിധവും വിശദമായി എഴുതി പെട്ടിയിലാക്കി സൂക്ഷിച്ചിരുന്നു. ഒരു വശത്ത് 'അമ്മ ലേബർ റൂമിൽ ധൈര്യത്തോടെ പ്രസവമെടുക്കുമ്പോൾ, അമ്മയുടെ നിർദേശങ്ങളിലൂടെ മകൾ ആർത്തവത്തിന്റെ ആശങ്കകളെ മറികടക്കുന്നു. 

ഒരു വശത്ത് ഒരു പെണ്കുട്ടി ജനിക്കുമ്പോൾ മറുവശത്ത് ഒരു  പെണ്കുട്ടി തന്റെ ജീവിതത്തിലെ മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടക്കുന്നു. വൈകാരികമായി ഏറെ ബുദ്ധിമുട്ടിയെങ്കിലും ധൈര്യത്തോടെ ലേബർ റൂമിൽ പ്രവർത്തിക്കുന്ന ഡോക്റ്ററായ അമ്മയുടെ കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തിലും ആഴത്തിൽ സ്പർശിക്കുന്നു. 

തുടക്കത്തിൽ തന്റെ മകളുടെ ആർത്തവത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്നറിയാതെ  കുഴങ്ങുന്ന അച്ഛൻ,  ആദ്യ ആർത്തവത്തെ എങ്ങനെ നേരിടണമെന്ന് ഗൂഗിളിന്റെ  സഹായത്തോടെ കണ്ടെത്തി  അവൾക്ക്  ഐസ്‌ ക്രീമും ഹോട്ട് ബാഗും നൽകി അവളെ ചേർത്ത് പിടിക്കുന്നു. ഈ കഥാപാത്രം  ഒരു മികച്ച മാതൃകയാണ് പ്രേക്ഷകർക്ക് നല്കുന്നത്. എന്തുകൊണ്ട് പുരുഷന്മാർക്കും ആർത്തവ വിദ്യാഭ്യാസം (Menstrual Education) നൽകണമെന്ന് ഇതിലും വ്യക്തമായിട്ടെങ്ങനെ കാണിച്ചുതരാൻ സാധിക്കും

ആർത്തവത്തെ ആശുദ്ധിയായി മാത്രം കാണുന്ന ഈ സമൂഹത്തിൽ ഇത്തരമൊരു സിനിമ ചെയ്യാൻ തുനിഞ്ഞപ്പോൾ ഇരു സംവിധായകരും അനുഭവിച്ച പ്രശ്നങ്ങൾ ചില്ലറയല്ല. തമിഴ്നാടിന്റെ ഗ്രാമീണ മേഖലയിൽ നിന്ന് വരുന്ന, ആർത്തവമില്ലാത്ത (Non-Menstruator) കണ്ണയെ സംബന്ധിച്ചിടത്തോളം സിനിമയുടെ ആശയം മനസിൽ വന്നതു മുതൽ പൂർത്തിയാക്കുന്നതു വരെ ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. അനുയോജ്യരായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനും, ആർത്തവത്തെ എങ്ങനെ ചിത്രീകരിക്കാം എന്നുൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ചിത്രം പുറത്തു വന്നിട്ടുള്ളത്.  സംവിധായിക ദിവ്യ ഉണ്ണിക്കും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്.  കാലം എത്ര കഴിഞ്ഞിട്ടും ആർത്തവത്തെ മറ്റെല്ലാം പോലെ ഒരു സാധാരണ പ്രക്രിയയായി കാണാൻ സമൂഹത്തിന് ഇപ്പോഴും  സാധിക്കുന്നില്ലയെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. 

ഇന്നും ആർത്തവമെന്നത് സ്ത്രീകളുടെ മാത്രം രഹസ്യമാണെന്നു കരുതുന്ന, ആർത്തവമായിക്കഴിഞ്ഞാൽ പഠനം നിർത്തേണ്ടി വരുന്ന, ഒറ്റപ്പെട്ട മുറികളിലോ, വീടുകളിലോ കഴിയേണ്ടി വരുന്ന, അനേകം പേർ നമുക്കിടയിലുണ്ട്. അവിടെയാണ് ഈ സിനിമകളുടെ പ്രസക്തി. ഒരിടത്ത് ചെറിയൊരു ഗ്രാമത്തിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന സാധാരണക്കാരിയായ അമ്മയും, മറുവശത്ത് നഗരത്തിൽ താമസിക്കുന്ന, ആധുനിക സൗകര്യങ്ങളുള്ള, ഡോക്ടറായ  അമ്മയും. ഇരുവരും തങ്ങളുടെതായ രീതിയിൽ തങ്ങളുടെ പെണ്കുട്ടികളിലൂടെ സമൂഹത്തിലെ വാർപ്പു മാതൃകകൾക്കെതിരെ ശബ്ദമുയർത്തുന്നുണ്ട്. 

രണ്ടു സിനിമകളും സമൂഹത്തിനു നൽകുന്നത് കാമ്പുള്ള സന്ദേശങ്ങളാണ്. ഏറെ കരുതലോടെ മാത്രമേ ഇത്തരം വിഷയങ്ങൾ സമൂഹത്തിൽ അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നിരിക്കെ, വിഷയത്തിൽ കൃത്യമായ പഠനം നടത്തിയാണ് രണ്ടു സിനിമകളും നിർമിച്ചിട്ടുള്ളത്.

Wednesday, May 27, 2020

മനോജ് കാനയുടെ ചായില്യം മുന്നോട്ട് വെക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയം


(image courtesy: http://www.movies-malayalam.com/2014/02/chayilyam-malayalam-movie.html )

ആർത്തവത്തെ വെറുമൊരു ജീവശാസ്ത്രപരമായ പ്രക്രിയയായി കാണുന്നതിന് പകരം, അവ എങ്ങനെ ഒരു സ്ത്രീയുടെ സാമൂഹിക ജീവിതത്തെ ബാധിക്കുമെന്ന് അടയാളപ്പെടുത്തിയ സിനിമയാണ് മനോജ് കാന സംവിധാനം ചെയ്ത ചായില്യം.  ആർത്തവത്തിന്റെ നിരവധി തലങ്ങളെപ്പറ്റി കൃത്യമായി ചർച്ചചെയ്യുന്ന ഈ സിനിമ വിധവയായ ഗൗരിയുടെ ജീവിതത്തിലൂടെയാണ് കടന്നു പോകുന്നത്.  ഉത്തര മലബാറിലെ ഒരു പ്രദേശത്തിന്റെ ചരിത്രവും വർത്തമാനവും പ്രതിപാദിക്കുന്ന സിനിമയിൽ ഒരു സ്ത്രീക്ക് തന്റെ ശരീരത്തിന്മേലുള്ള അധികാരത്തെയും (Agency) അവ എങ്ങനെ സമൂഹം ഇല്ലാതാക്കുന്നുവെന്നും ഗൗരവമായിത്തന്നെ ചിത്രീകരിച്ചിട്ടുണ്ട്. 

കണ്ണൂർ ജില്ലയിലെ ചെറുകുന്നിനടുത്തുളള തെക്കുമ്പാട് കൂലോത്ത് നടന്നു വരുന്ന ദേവക്കൂത്ത് എന്ന, സ്ത്രീകൾ മാത്രം കെട്ടിയാടുന്ന ഏക തെയ്യക്കോലത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഗൗരിയുടെ കഥ പറയുംമുൻപ് ദേവക്കൂത്തിന്റെ ഐതീഹ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്.  

ദേവലോകത്തുനിന്ന് അപൂർവമായ പൂക്കൾ ശേഖരിക്കാനായി ഭൂമിയിൽ എത്തിയ ദേവസുന്ദരികളിൽ ഒരാൾ  തിരിച്ചു ദേവലോകത്തേക്ക് പോകാനാവാതെ കാട്ടിലകപ്പെടുന്നു.  ഇതുകണ്ട അവിടുത്തെ വള്ളുവക്കുറുപ്പന്മാർ അവളെ രക്ഷപ്പെടുത്തി കുടിലുകെട്ടി പാർപ്പിച്ചു.  അവിടെയിരുന്ന് നാരദ മഹർഷിയെ പ്രാർത്ഥിച്ചു പ്രത്യക്ഷനാക്കുകയും നാരദ മഹർഷി അവളെ തിരുവസ്ത്രം അണിയിപ്പിച്ചു തോണിയിൽ പുഴ കടത്തി ദേവലോകത്തേക്ക് യാത്രയാക്കുകയും ചെയ്യുന്നു.  ഈ സംഭവത്തിന്റെ സ്മരണാർത്ഥമാണ് രണ്ടു വർഷത്തിലൊരിക്കൽ  സ്ത്രീകൾ തെയ്യം കെട്ടിയാടുന്നത്.

നാട്ടിലെ ആചാരങ്ങൾക്ക് ഭംഗം വരുത്തിയതിനാൽ കുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും ഭ്രഷ്ട് കൽപ്പിച്ച ഗൗരിയും കണ്ണനും ഒളിച്ചോടി വിവാഹിതരാവുന്നു. എന്നാൽ 9 വർഷത്തെ അസുഖകരമായ ദാമ്പത്യത്തിനൊടുവിൽ കണ്ണൻ മരണപ്പെടുകയും, ഗൗരിയെ കണ്ണന്റെ അച്ഛൻ, പെരുവണ്ണാൻ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. ഇതേതുടർന്ന് നാട്ടിലും  സമുദായാംഗങ്ങൾക്കിടയിലും അസ്വാരസ്യങ്ങൾ ഉടലെടുക്കുമ്പോഴാണ് ഗൗരിയിൽ ചില മാറ്റങ്ങൾ പ്രകടമാവുന്നതും നാട്ടുകാർ ചേർന്ന് അവളെ ദൈവത്തിന്റെ പ്രതിരൂപമായി അവരോധിക്കുകയും ചെയ്യുന്നു. തന്റെ ഇഷ്ടമോ താത്പര്യമോ പരിഗണിക്കാതെ എടുത്ത ഈ തീരുമാനത്തിനെതിരെ ചെറുത്തു നിൽക്കാൻ ഗൗരി ശ്രമിക്കുന്നുണ്ടെങ്കിലും ഗത്യന്തരമില്ലാതെ വഴങ്ങേണ്ടി വരുന്നു. ആർത്തവം നിലച്ചതുൾപ്പെടെയുള്ള മാറ്റങ്ങൾ മാനസികമായേറ്റ ആഘാതത്തിന്റെ പരിണിതഫലങ്ങളാണെന്നു സിനിമയിൽ കാണിക്കുന്നുണ്ടെങ്കിലും പെരുവണ്ണാൻ ഒഴികെയുള്ള മറ്റാരും അത് വിശ്വസിക്കാൻ തയ്യാറാവുന്നില്ല.  

41 ദിവസം വൃതമെടുത്തു കൂലോത്തേക്ക് പോകേണ്ടി വരുന്ന ഗൗരി, മകനെ ഉപേക്ഷിക്കുന്നതുൾപ്പെടെയുള്ള അനേകം വൈകാരികമായ പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുന്നതായാണ് പിന്നീട് സിനിമയിൽ കാണിക്കുന്നത്.
വൈദ്യൻ കൂടെയായ പെരുവണ്ണാൻറെ ചികിത്സയുടെ ഫലമായി ഗൗരിയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങുകയും വൃതത്തിലിരിക്കെ തന്നെ അവൾ വീണ്ടും ഋതുമതിയാവുകയും ചെയ്യുന്നു.  പരിഭ്രമിച്ചിരിക്കുന്ന ഗൗരിയെ രക്ഷിക്കാനായി അവളുടെ പത്തു വയസു പ്രായമുള്ള മകൻ വരികയും ഇരുവരും  രഹസ്യമായി പുഴകടന്നു നാട്ടിൽ നിന്നു രക്ഷപ്പെടുന്നിടത്ത് സിനിമ  അവസാനിക്കുന്നു.

ആർത്തവത്തെ സ്ത്രീകളുടെ മാത്രം പ്രശ്നമായി അവതരിപ്പിക്കുന്ന മറ്റനേകം ആവിഷ്കാരങ്ങളിൽ നിന്നും ഏറെ വ്യത്യസ്‌തമായ നിലപാടാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. അതിനുദാഹരണമാണ് പെരുവണ്ണാന്റെ കഥാപാത്രം. തന്റെ മരുമകളുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ ഉത്തരവാദിത്വപരമായ സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഗൗരി മകനോടൊപ്പം രക്ഷപ്പെടുന്നത് കാണുന്ന അയാളുടെ മുഖത്ത് ആചാരം മുടങ്ങിയതിലുള്ള ദേഷ്യമോ പകയോ ഇല്ല, പകരം  അവൾ രക്ഷപ്പെട്ടത്തിന്റെ ആശ്വാസമാണ് കാണാൻ സാധിക്കുക.  ആർത്തവ സംബന്ധമായ ചർച്ചകളിൽ പുരുഷന്മാരെ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നിരവധി സംവാദങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ എട്ടു വർഷങ്ങൾക്ക് മുൻപിറങ്ങിയ ഈ സിനിമ ഏറെ പ്രസക്തമാണ്.  

ഫെമിനിസത്തിൽ ഏറെ പ്രാധാന്യത്തോടെ ചർച്ചചെയ്യുന്നതാണ് ഒരു സ്ത്രീക്ക് തന്റെ ശരീരത്തിൻമേലുള്ള അവകാശം. എന്നാൽ അതിലുപരി മതപരമായ ആചാരങ്ങൾ,  എങ്ങനെ അവയെ നിയന്ത്രിക്കുകയും വരുതിയിലാക്കുകയും ചെയ്യുന്നുവെന്ന് ഈ സിനിമ പറയുന്നുണ്ട്. തനിക്ക് യാതൊരു ദൈവീക പരിവേഷവും വേണ്ടായെന്നും, സാധാരണക്കാരിയായി ജീവിച്ചാൽ മതിയെന്നുമുള്ള ഗൗരിയുടെ അപേക്ഷകൾ കൈക്കൊള്ളാൻ പെരുവണ്ണാനൊഴികെയുള്ള ആരുതന്നെ തയ്യാറാവുന്നല്ല. മറ്റു പലരും ദൈവീക സിദ്ധി ലഭിച്ചത് അനുഗ്രഹമായി കരുതുന്നുണ്ടെങ്കിലും ഗൗരി അതിനു തയ്യാറാവുന്നില്ല. തന്റെ മാറ്റങ്ങളെല്ലാം തന്നെ മാനസിക അസ്വാസ്ഥ്യത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയുന്ന ഗൗരി പഴയ തലമുറയുടെ നീതികേടുകളോട് സധൈര്യം സമരം  ചെയ്യുന്നുണ്ട്.

മാനസികാരോഗ്യവും ആർത്തവവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് സിനിമ പറഞ്ഞു വെക്കുന്ന മറ്റൊരു പ്രധാന വിഷയം. ചെറിയ പ്രായത്തിൽ തന്നെ ഒട്ടേറെ മാനസിക സംഘർഷത്തിലൂടെ കടന്നു പോയ ആളാണ് ഗൗരി. വിവാഹ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളും, കുടുംബത്തിന്റെ ഒറ്റപ്പെടുത്താലും എല്ലാം അവളുടെ മാനസിക വിഭ്രാന്തിക്കും, ആർത്തവം നിലക്കുന്നതിനും കാരണമായി. എന്നാൽ അത് തിരിച്ചറിഞ്ഞു ചികിത്സ നേടാനും, സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും ഗൗരി ആഗ്രഹിക്കുന്നു. ഗൗരി ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളിലൂടെയാണ് ഗൗരിയുടെ വിവാഹ ജീവിതത്തെപ്പറ്റി പ്രേക്ഷകന് മനസ്സിലാവുന്നത്. ഭർത്താവുമായുള്ള പ്രശ്നങ്ങൾ മാത്രം നിറഞ്ഞ ദുഃസ്വപ്നങ്ങൾ മാത്രം  കണ്ടുകൊണ്ടിരുന്നിടത്ത്,  അവരുടെ ജീവിതത്തിന്റെ സുരഭില നിമിഷങ്ങൾ അവൾ സ്വപ്നങ്ങളായി കാണാൻ തുടങ്ങുമ്പോഴാണ് അവളിൽ ആർത്തവം പുനരാരംഭിക്കുന്നത്. 

അച്ഛൻ നഷ്ടപ്പെട്ട, അമ്മയെ നഷ്ടപ്പെടാൻ പോകുന്ന മകന്റെ വേദന വളരെ കൃത്യമായി അവതരിപ്പിക്കാൻ കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ദേവക്കൂത്തിന്റെ ഐതിഹ്യത്തിൽ പ്രതിപാദിച്ചത് പ്രകാരം ദേവസ്ത്രീയെ രക്ഷിക്കാനെത്തിയ നാരദനെപോലെയാണ് മകൻ ഗൗരിക്ക് രക്ഷയായി എത്തുന്നതും, കഥയിലെപോലെ തോണിയിൽ കയറ്റി രക്ഷപ്പെടുത്തുന്നതും. 

നിസ്സഹായയായ ഒരു യുവതിയുടെ സാമൂഹിക സാഹചര്യങ്ങളോടുള്ള ചെറുത്തുനിൽപ്പും പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം. സമൂഹത്തിന്റെ ചിട്ടവട്ടങ്ങളെ പൊളിച്ചെഴുതിയ ഈ സിനിമ ഓരോ പ്രേക്ഷക മനസിലും ചിന്തയുടെ കനൽ വിതറിയാണ് അവസാനിക്കുന്നത്. 

- ഇഷിക 

'ദി മൂൺ ഇന്സൈഡ് യു'; ആർത്തവത്തിന്റെ മാറുന്ന കാഴ്ചപ്പാടുകളും, മാറ്റം വരാത്ത വിശ്വാസങ്ങളും

ആർത്തവം സ്ത്രീകളുടെ ജീവ ശാസ്ത്രപരമായ പ്രക്രിയയെ ആണെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ മനസിലാക്കുന്നത് വ്യത്യസ്തമായാണ്. ഇത്തര...